Saturday, March 19, 2011

ബിയ്യം കായലില്‍ തൂക്കുപാലം നിര്‍മാണം പുരോഗമിക്കുന്നു

പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും പൊന്നാനി നഗരസഭയെയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കുന്ന ബിയ്യം കായല്‍ ടൂറിസ്റ്റ്‌കേന്ദ്രത്തില്‍ നിര്‍മിക്കുന്ന തൂക്കുപാലത്തിന്റെ പണി അവസാനഘട്ടത്തില്‍.

പതിനഞ്ച് മീറ്റര്‍ ഉയരത്തില്‍ ഇരുകരകളിലും ഇരുമ്പ് കോളം സ്ഥാപിച്ചുകഴിഞ്ഞു. ഇതിലാണ് തൂക്കുപാലം ഘടിപ്പിക്കുന്നത്. പാലം തൂക്കിയിടാനുള്ള റോപ്പ് പ്ലാറ്റ്‌ഫോമും അടുത്തദിവസം സംഘടിപ്പിക്കും. ഒന്നരമീറ്റര്‍ വീതിയും 85 മീറ്റര്‍ നീളവുമാണ് പാലത്തിന്. ഒരുകോടി 30 ലക്ഷംരൂപ ചെലവ് വരുന്ന തൂക്കുപാലം നിര്‍മിക്കുന്നത് എറണാകുളത്തെ കെല്‍ കമ്പനിയാണ്.

ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് Feb 18ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാകും.

പൊന്നാനി: പൊന്നാനി കോള്‍നിലത്തെ ഉപ്പുവെള്ള ഭീഷണിയില്‍നിന്നും അധികജല ഭീഷണിയില്‍നിന്നും മുക്തമാക്കുന്ന ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് 18ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാകും. എട്ടര കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. 1937-ല്‍ നിര്‍മിച്ച ബിയ്യം റഗുലേറ്റര്‍ കഴിഞ്ഞ 22 വര്‍ഷമായി പൂര്‍ണമായും തകര്‍ന്നിരുന്നു. പതിറ്റാണ്ടുകള്‍ ഇത് പുനര്‍നിര്‍മിക്കാന്‍ പ്രദേശവാസികളും കര്‍ഷകരും മുറവിളിയുണ്ടാക്കിയെങ്കിലും 2006ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയത്. ഏഴുകോടി എസ്റ്റിമേറ്റില്‍ 2008ല്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കി. 2009ല്‍ സാങ്കേതികാനുമതിയും ലഭ്യമാക്കി. താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതമായി ഒരുകോടി 47 ലക്ഷം രൂപയും പദ്ധതിക്ക് നല്‍കി. ഇതോടെ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി. പഴയ റഗുലേറ്ററിന്റെ പടിഞ്ഞാറുഭാഗത്താണ് പുതിയ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. നൂറുമീറ്റര്‍ നീളമുള്ള പാലത്തിന് ആറുമീറ്റര്‍ വീതിയുണ്ട്. ഇതില്‍ നാലര മീറ്റര്‍ റോഡും ഒന്നര മീറ്റര്‍ നടപ്പാതയുമാണ്. നാല് വിയറുകളും 10 ഷട്ടറുകളും 10 മോട്ടോറുകളും സ്ഥാപിച്ചിട്ടുണ്ട്. പൊന്നാനി ഭാഗത്തേക്ക് 340 മീറ്റര്‍ നീളത്തിലും മാറഞ്ചേരി കാഞ്ഞിരമുക്ക് ഭാഗത്തേക്ക് 40 മീറ്റര്‍ നീളത്തിലുമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 10,000 ഹെക്ടര്‍ കോള്‍കൃഷിക്ക് നേരിട്ട് പ്രയോജനം ലഭിക്കും.